Wednesday 29 August, 2007

ചിക്കന്‍ ഗുനിയാ മദ്യദുരന്തം!!

"ഒരു ഹിന്ദു, ഒരു ക്രിസ്ത്യാനി, ഒരു മുസ്ലീം!കൊള്ളാം !!

ഇനി ആര്‍ക്കും പരാതി കാണുകേല അവരുടെ പ്രതിനിധിയില്ലന്ന്,

മാതാവ് അറിഞ്ഞുതന്നെ ചെയ്തിട്ടുണ്ടല്ലോ." കുഞ്ഞൂഞ്ഞമ്മയുടെ ആത്മഗതം.

" എന്നാടീ പത്രത്തില്‍ ഇത്രകാര്യമായിട്ട്?" ഞാന്‍ വിളിച്ചു ചോദിച്ചു .

" നിങ്ങക്ക് കണ്ണുകാണാമോ മനുഷേനേ?" ഒരുമറുചോദ്യമായിരുന്നു തിരിച്ച്.

" അതെന്നാടീ അത്രക്ക് കെളവനായോ ഞാന്‍?"

" അല്ല, ഇന്നലെ ഓണാഘോഷമല്ലായിരുന്നോ? അതുകൊണ്ട് ചോദിച്ചതാ.

കൊല്ലത്ത് ഘോഷിച്ചവരുടെ വിശേഷമാ ഞാന്‍ ഇപ്പോ വായിച്ചേ.

മൂന്നെണ്ണം ചത്തു. എത്രയെണ്ണത്തിന്റെ കണ്ണുപോയെന്ന്

പാറേമാതാവിനറിയാം.”

ഞാന്‍ പത്രം മറിച്ചുനോക്കി.വ്യാജമദ്യം കഴിച്ച് മൂന്നു മരണം.

“കാശുകൊടുത്ത് കടിക്കുന്ന പട്ടിയേ മേടിക്കുക എന്നു പറഞ്ഞുകേട്ടിട്ടേ ഉള്ളൂ.”

“ അതിനുചാച്ചാ, ഇത് കാശുകൊടുത്ത് വാങ്ങിയതല്ലല്ലോ? ബോണസ്സല്ലേ .”

ബെറ്റിമോള്‍ ചോദിച്ചപ്പോഴാണു ഞാന്‍ അത് ശ്രദ്ധിച്ചത്.

സ്ഥിരം കുടിയന്മാര്‍ക്ക് ബോണസ്സ്.. സംഗതികൊള്ളാമല്ലോ .

“ നിങ്ങളേപ്പോലുള്ളവരല്ലേ, ഓസ്സില്‍ കിട്ടിയാല്‍ ആസിഡും കുടിക്കും.”

കുഞ്ഞൂഞ്ഞമ്മ എനിക്കിട്ട് ഒരു തോണ്ട് തോണ്ടി.

“നീ ആ ഫോണെടുത്ത് നിന്റെ വീട്ടിലോട്ട് ഒന്നു വിളിക്ക്.

എന്റെ അമ്മായിഅപ്പന്റെ കണ്ണുഫ്യൂസ്സായോ എന്നൊന്നറിയണ്ടേ?” ഞാനും

വിട്ടില്ല.

“ചാച്ചനു രാവിലേ തുടങ്ങി. കൂട്ടുങ്കല്‍ കുര്യാപ്പിയെ കുത്താന്‍.” ഡൈസി മോള്‍

ഇടപെട്ടു. കുഞ്ഞൂഞ്ഞമ്മ മോന്തവീര്‍പ്പിച്ച് ചവിട്ടിക്കുതിച്ച് അടുക്കളയിലേക്ക്

പോയി .

“ ചാച്ചാ ഒരുപാട് പുതിയസ്കീമുകള്‍ ഈ ഷാപ്പിലുണ്ട്.” തോമസ്കുട്ടിപത്രം

നോക്കി വായിച്ചു. “പുതിയകുടിയന്മാരേ എത്തിക്കുന്നവര്‍ക്ക് പ്രത്യേക

സമ്മാനം!

സ്ഥിരം കുടിയന്മാര്‍ക്ക് ഉല്‍സവ ബോണസ്സ് !!

ചാച്ചാ, നമ്മളു മലയാളികളുടെ എടപാടെല്ലാം ഇങ്ങിനെയാ,

പക്ഷിപ്പനിവന്നപ്പോ എല്ലാവനും കോഴി ഇറച്ചിയും മുട്ടയും തിന്നണ്ടാ എന്ന്

തീരുമാനിച്ചു. അപ്പോഴല്ലേ സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ സൗജന്യമായി

ഓംലറ്റ് കൊടുത്തത്. എല്ലാവനും പോയി മൂക്കുമുട്ടെ തിന്നുകേം, ചെയ്തു, പാഴ്സല്‍

കൊണ്ടുപോകുകേം ചെയ്തു. അതാ അമ്മച്ചി പറഞ്ഞത് ഓസ്സില്‍ കിട്ടിയാല്‍

ആസിഡും കുടിക്കും എന്ന്!! മനസ്സിലായോ?”

ബെറ്റിമോള്‍ കാര്യം അടിസ്ഥാനപരമായി വിശദീകരിച്ചു.

“ അങ്ങിനെ അങ്ങോട്ടു പറഞ്ഞുകൊടുക്കെടീ പെണ്ണേ.

അതിയാന്റെ തലമണ്ടേലോട്ട് വല്ല വിവരവും കേറട്ടേ.”

അടുക്കളേന്ന് ഒരാക്രമണം. കൂട്ടുങ്കല്‍ കുര്യാപ്പിക്കിട്ട് ഞാന്‍ കുത്തുന്നതു

കുഞ്ഞൂഞ്ഞമ്മക്ക് ഭയങ്കര കലിയാണ്.

“ഈ നാട്ടില്‍ ആരോഗ്യ വകുപ്പ് വേണ്ടതുപോലെ പ്രവര്‍ത്തിച്ചിരുന്നേല്‍

ഇതൊന്നും വരികേലായിരുന്നു“ ബെറ്റി ആ പറഞ്ഞത് എനിക്ക്

മനസ്സിലായില്ല.

“ എടീ ആരോഗ്യവകുപ്പല്ല എക്സൈസ് വകുപ്പാ ഇതൊക്കെ നോക്കുന്നത്.

പിന്നെ നീ എന്നാ തിരിച്ച് പറയുന്നേ?” കുഞ്ഞൂഞ്ഞമ്മക്കും അതേ സംശയം.

“ അമ്മച്ചീ അതെനിക്കറിയാം. കള്ളുഷാപ്പില്‍ കൊടുക്കണേ കള്ളു

ചെത്തെണ്ടേ?

അതിനു പനയുടെ മോളില്‍ കയറണ്ടേ? അതിനു പറ്റിയവര്‍ ആരാ ഉള്ളത് ?”

ബെറ്റി ചോദിച്ചപ്പോള്‍ എനിക്ക് വീണ്ടും കണ്‍ഫ്യൂഷന്‍!

“ അതിനു ഈ നാട്ടിലെ ചെത്തുകാരെല്ലാം എന്നാ ചന്ദ്രനിലേക്ക് പോയോ?”

“ ആരും പോയിട്ടൊന്നുമില്ല. ചാച്ചന്‍ ചിക്കന്‍ ഗുനിയായുടെ കാര്യം

മറന്നുപോയോ?

പനേല്‍ കേറാന്‍ പോയിട്ട് നേരേ ചൊവ്വേ നടക്കാന്‍ പറ്റുന്നില്ലല്ലോ

ഒരുത്തനും.

പിന്നെങ്ങനെ കള്ളുചെത്തും? അപ്പോപ്പിന്നെ ഷാപ്പില്‍ വ്യാജനല്ലേ
കൊടുക്കാന്‍ പറ്റൂ.”

“ ശരിയാണല്ലോ മോളേ, അപ്പോപ്പിന്നെ ചത്തുപോയവര്‍ക്ക് ചിക്കന്‍

ഗുനിയായുടെ കണക്കില്‍ പെടുത്തി നഷ്ടപരിഹാരവും കൊടുക്കാം അല്ലേ ?

“ ചുരുക്കത്തില്‍ ചിക്കന്‍ ഗുനിയായുടെ അനന്തര ഫലം മദ്യദുരന്തം!!

ഷാപ്പുകാരനു ഗോതമ്പുണ്ട തിന്നേണ്ട കാര്യം ഇല്ല. നന്നായി.”

തോമസ്സ്കുട്ടി പൊട്ടിച്ചിരിച്ചു.ഞങ്ങളും കൂടെ ചിരിച്ചു.

Sunday 1 July, 2007

കുഞ്ഞൂഞ്ഞമ്മയും മരപ്രഭുവും.

" ഇത് കലാപരിപാടി കലക്കി."

ഞാന്‍ പത്രം വായിച്ചപ്പോള്‍ ഉണ്ടായ സന്തോഷം മറച്ചുവച്ചില്ല .

പൊട്ടിപ്പൊട്ടിച്ചിരിച്ചു. "അപ്പച്ചനിതെന്നാപറ്റി ?"

ഡൈസിമോള്‍പാഠപുസ്തകത്തില്‍ നിന്നും തലപൊക്കി.

" ഈ പത്രത്തില്‍ കണ്ടില്ലേടീ, ഒരു മന്ത്രവും പഠിക്കാതെയാ തന്ത്രി

ഇത്രയും നാളും പച്ചരിക്കൊള്ള വകയൊണ്ടാക്കിക്കൊണ്ടിരുന്നേന്ന് .


ചിരിക്കാതിരിക്കാന്‍ പറ്റുമോ ."

ചിരികേട്ട് പിള്ളേരെല്ലാം ചുറ്റും കൂടി.

" ഇതെങ്ങനാ ചാച്ചനറിഞ്ഞേ?" തോമസ്സുകുട്ടിചോദിച്ചു .

"എടാ ഇത്രേം നാളും പുള്ളിക്കാരന്‍ നല്ലഫോമില്‍ വിലസുകയായിരുന്നു. ഇപ്പോള്‍ ഒരു

പണിയറിയാവുന്ന ഒരു വലിയ തന്ത്രി വന്നു പരീക്ഷയിട്ടു .ഗണപതിയുടെ നാളേതാ ?

ഭാഗ്യസൂക്തം അറിയാമോ ?എന്നുള്ള ചോദ്യത്തിനെല്ലാം തന്ത്രി മിടുക്കനായിട്ട് ഉത്തരവും

എഴുതി .

‘അറിയാന്‍ മേലന്ന് ’ കൊള്ളാം മിടുമിടുക്കന്‍!!

“ അപ്പം ചാച്ചാ ,നമ്മുടെ അച്ചന്മാര്‍ക്കും ഇനി ഇങ്ങനെ പരീക്ഷയുണ്ടാകുമോ?”

ബെറ്റിമോള്‍ സംശയം മറച്ചുവച്ചില്ല .

“ അതെന്നാടീ അങ്ങിനേ ഒരു ചോദ്യം? തന്ത്രിക്കല്ലാതെ പള്ളീലച്ചനു പരീക്ഷയിടാന്‍ ‍

ആര്‍ക്കാടീ ധൈര്യം ? ഇനി വന്നാലെന്നാ? നമ്മുക്ക് പ്രാര്‍ത്ഥനഎല്ലാം പുസ്തകം നോക്കി

വായിച്ചാല്‍പ്പോരേ? നൂറില്‍ നൂറുമാര്‍ക്കും സുഖമായിട്ടു വാങ്ങാമല്ലോ.”

“രാവിലേവേറേ തൊഴിലൊന്നുമില്ലേ മനുഷേനേ ? ഈ പരദൂഷണം ഒന്നു നിര്‍ത്തമോ!”


കുഞ്ഞൂഞ്ഞമ്മയുടെ അരിശം എന്തിനാണന്ന് എനിക്കും പിള്ളേര്‍ക്കും മനസ്സിലായില്ല

“ഒരു ചോദ്യംചോദിക്കലും മാര്‍ക്ക് ഇടീലും അത് പൊക്കിപ്പിടിച്ച് ഒരു നല്ല മനുഷ്യനേ

ദുഷിക്കാന്‍ ഇവിടെ ക്കൊറേപ്പേരും.”

“നീയെപ്പോഴാടീ കുഞ്ഞൂഞ്ഞരരു ആയത് .” ഞാന്‍ അമര്‍ഷം മറച്ചു വച്ചില്ല.

കുഞ്ഞൂഞ്ഞമ്മയും വിട്ടുകൊടുത്തില്ല .

“ഞാന്‍ ചോദിക്കട്ടേമനുഷേനേ, പള്ളീലും അമ്പലത്തിലും കുര്‍ബാനേം പൂജേമൊക്കെ

നടത്തുന്നവര്‍ക്ക് ഭക്തിയൊണ്ടോന്നല്ലേ പരീക്ഷിക്കേണ്ടത് ?അല്ലാതെ പത്താം ക്ലാസിലെ

പരീക്ഷക്ക് ഒള്ള ചോദ്യം പോലെ ആ ദൈവത്തിന്റെ നാളേതാ ഈ മന്ത്രം കാണാതെ

പാടിക്കേപ്പിക്ക് എന്ന രീതിയില്‍ ആണോ വേണ്ടത് ? കാണാതറിയത്തില്ലങ്കിലത് പുസ്തകം

നോക്കി വായിച്ചാല്‍പ്പോരേ? നമ്മുടെഅച്ചന്മാരുപുസ്തകം നോക്കിവായിച്ചിട്ട്

കര്‍ത്താവീശോമിശിഖാ ഇതുവരെ ചീത്തയൊന്നും വിളിച്ചിട്ടില്ലല്ലോ?

പിന്നെ കിഴക്കേലേ ചെല്ലമ്മചേച്ചി ഇന്നാളൊരു കഥപറഞ്ഞില്ലേ ?

അവരുടെ ഗുരുവായൂരു ഭക്തിയൊള്ള ഒരു മനുഷ്യന്‍ പത്മനാഭോ അമരപ്രഭോ

എന്നൊള്ളതിനുപകരം പത്മനാഭോ മരപ്രഭോ എന്നുപറഞ്ഞപ്പോള്‍ ഇതുപോലെ

കൊറേമഹാന്മാരു പുഛിച്ചു ചിരിച്ചു. അപ്പോള്‍ ആകാശത്തൂന്ന് ഞാന്‍

അമരപ്രഭുവെന്നപോലെ മരപ്രഭുവും ആകുന്നൂ എന്ന് ദൈവം പറഞ്ഞെന്ന് .അപ്പോ

അവരുടെ ദൈവത്തിനു ഈ മന്ത്രം കാണാതെ പഠിച്ചില്ലന്നുവച്ച് കൊഴപ്പം ഒന്നും ഇല്ലന്ന്

തന്നെ അല്ലേ ?

“അപ്പം മനസ്സില്‍ ഭക്തിയുണ്ടെങ്കില്‍ സിനിമാപ്പാട്ട് പാടിപ്പൂജിച്ചാലും ഗുണം കിട്ടുമെന്നാണോ
നീ പറഞ്ഞുവരുന്നത് ?” ഞാന്‍ ചോദിച്ചു.

“ അതു തന്നെ! പിന്നെ എന്നാ കൃത്യമായിട്ട് മന്ത്രം കാണാതെ പഠിച്ചാലും ഭക്തി മനസ്സില്‍


ഇല്ലങ്കില്‍ ഒരു ഗുണോം കിട്ടുകേയും ഇല്ല .”

കുഞ്ഞൂഞ്ഞമ്മക്ക് സംശയം ഒട്ടും ഉണ്ടായിരുന്നില്ല

Wednesday 6 June, 2007

ദേവസ്വം നടപടികളില്‍ കുഞ്ഞൂഞ്ഞമ്മക്ക് അമര്‍ഷം.

"ഈ ദേവസ്വം ബോര്‍ഡിന്റെ ജെ സി ബി യും മൂന്നാറിനു കൊണ്ടുപോയോ?"

കുഞ്ഞൂഞ്ഞമ്മക്ക്സംശയം.

" അതെന്നാ അമ്മച്ചീ?"

ഡെയിസിമോള്‍ പാഠപുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി.

"അല്ലടീ ദേവസ്വം പ്രസിഡന്റ് മെമ്പര്‍മ്മാരുടെ മുറി താഴിട്ടുപൂട്ടീന്ന്.

എന്തിനാ അതിയാന്‍ ഈ ആവശ്യമില്ലാത്ത പണിക്കൊക്കെ പോകുന്നത് .

ജെ സി ബി കൊണ്ടുവന്ന് ആ മുറി അങ്ങോട്ട്

ഇടിച്ചുനിരത്തിയാപ്പോരായിരുന്നോ .

അതല്ലേ ഇപ്പോഴത്തെ ഫാഷന്‍?”

“അതെങ്ങനെയാ ശരിയാകുന്നതമ്മച്ചീ?” ബെറ്റി മോള്‍ ഇടക്കുകയറി.

“ഇവിടെ പ്രസിഡന്റല്ലേ കയ്യേറ്റക്കാരന്‍?

അയാളുടെ മുറിയല്ലേ ജെ സി ബികൊണ്ടുവന്ന് തകര്‍ക്കേണ്ടത്.”

“ അതെങ്കില്‍ അത്. ഏതേലും പൊളിച്ചു കളഞ്ഞാല്‍

മനുഷ്യനു അത്രക്ക് സമാധാനം കിട്ടും.

എന്നാലുമെടീബെറ്റീ,

പൂട്ടിയിടാന്‍ ആ മുറിക്കകത്തെന്നാ സ്വര്‍ണക്കട്ടിയോ മറ്റോ ഉണ്ടോ ?”

“സ്വര്‍ണക്കട്ടിയൊന്നുമല്ലടീ , ഇത് അതിലൊക്കെ കൂടിയതല്ലേ?”

ഞാനും കൂട്ടത്തില്‍ കൂടി.

“എടീ അമ്പലം വെള്ളപൂശാനും കെട്ടിടം പണിയാനുമൊക്കെയായി

വര്‍ഷം 20-25 കോടിരൂപയുടെ ഇടപാടല്ലേ മരാമത്ത് കമ്മറ്റിക്ക്

ചെയ്യാവുന്നത് .

പിന്നെ തര്‍ക്കം വരാതിരിക്കുമോ ?”

“ പണ്ട് നായരുപെണ്ണുങ്ങളു സമ്പന്ധം ഒഴിപ്പിക്കുന്നതു പോലായില്ലേ ഇത്?

ഏതായാലും തറ എടപാടായിപ്പോയി.”

കുഞ്ഞൂഞ്ഞമ്മ എണീറ്റു.

“ഞാനെങ്ങാനുമായിരിക്കണം. മുറിപൂട്ടിയവന്റെ

മേശപ്പുറത്തുകേറിയിരുന്നേനേ.”

എനിക്കതുകേട്ടിട്ട് അത്ഭുതമൊന്നും തോന്നിയില്ല.

കൂട്ടുങ്കല്‍ കുര്യാപ്പിയുടെ മകളല്ലേ ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും.

Sunday 27 May, 2007

കഥ പഴയതു തന്നെ

" എന്റെ മാതാവേ ഇതിയാന്മാര്‍ക്ക് എന്നാത്തിന്റെ സൂക്കേടാ.

മര്യാദക്ക് അവനവന്റെ പണിയും നോക്കിജീവിക്കാന്‍ മേലേ?”

കുഞ്ഞൂഞ്ഞമ്മ രാവിലേ ആരുടെ നേരെയാ കുതിരകേറാന്‍ പോകുന്നതെന്ന്

എനിക്ക് മനസ്സിലായില്ല. അതുകൊണ്ടാകണം ഡൈസി മോള്‍ വിശദീകരിച്ചു.

“ചാച്ചന്‍ പേടിക്കേണ്ടാ,

അമ്മച്ചി ഇന്ന് സി ഐ ഡി വിജയന്റെ നേര്‍ക്കാണു മൂക്കുന്നത്.”

“ അല്ലാ രണ്ടെണ്ണത്തിനും നല്ല രണ്ട് കസേര കൊടുത്തിട്ടുണ്ടെല്ലോ,

അവിടെ ചെയ്യേണ്ടപണി ചെയ്യാതെ വെറുതേ വഴക്കൊണ്ടാക്കിക്കൊണ്ടു

നടക്കുന്നു.”

“ അതെന്നാന്നു ഞാന്‍ പറയാം.”

ബെറ്റിമോള്‍ ചിരിച്ചുകൊണ്ട് മംഗളം പത്രം കൈയിലെടുത്തിട്ട്അതിലെ

നേതാക്കളുടെ ചിത്രം കാണിച്ചു “ഇതുകണ്ടോ സി ഐ ഡി വിജയന്‍

മീശകളഞ്ഞു, വഴക്കും തുടങ്ങി.

സി ഐ ഡി വിജയന്‍ മീശവച്ചാല്‍ പിന്നെ വഴക്കില്ല.

സി ഐ ഡി വിജയന്‍ മീശകളഞ്ഞാല്‍ രണ്ടുംകൂടി വഴക്കായി.”

“അതു ശരിയാണല്ലോടീ.” കുഞ്ഞൂഞ്ഞമ്മക്ക് അത്ഭുതം.

“ ഈ പ്രതിഭാസത്തേ സജാതീയ ധ്രുവങ്ങള്‍ തമ്മില്‍ വികര്‍ഷിക്കും എന്നു

ശാസ്ത്രത്തില്‍ പറയും.അതായത് രണ്ട് മീശയില്ലാത്തവര്‍ക്ക് ഒരുമിച്ച്

പ്രവര്‍ത്തിക്കാന്‍ പറ്റില്ല.”

“ ഓ അതാ ഈ പെണ്ണുങ്ങളുതമ്മില്‍ എപ്പോഴുംവഴക്കിടുന്നതല്ലേ?”

തോമസുകുട്ടിയുടെ കമന്റ് കേട്ടിട്ട് എല്ലാരും പൊട്ടിച്ചിരിച്ചു.

“ അമ്മച്ചീ മീശ ഒന്നുമല്ല കാര്യം.” ബെറ്റി പിന്നെയും ചിരിച്ചു.

“ഇവരുടെ ബോഡീ ലാംഗ്വേജ് വളരെ വ്യത്യാസം ഉണ്ട്.”

“ അതെന്നാടീ ബെറ്റീ ഈ ബോഡീ ലാംഗ്വേജ്?” കുഞ്ഞൂഞ്ഞമ്മക്ക് ഒന്നും

മനസ്സിലായില്ല.

ബെറ്റി വിശദീകരിച്ചു

“അമ്മച്ചീ നമ്മുടെയെല്ലാം ശരീരത്തിനു ഒരു ഭാഷയുണ്ട്.

അതിനാണു ബോഡീ ലാംഗ്വേജ് എന്നുപറയുന്നത്.

നമ്മുക്ക് നാക്കുകൊണ്ട് കള്ളം പറയാം

പക്ഷേ അപ്പോഴും നമ്മുടെ ശരീരചലനങ്ങള്‍ സത്യം വിളിച്ചുപറയും.

അല്‍പ്പം ശ്രമിച്ചാല്‍ നമുക്ക് ഇത് പഠിക്കാം .

പഠിച്ചാല്‍ ഓരോരുത്തരുടെയും മനസ്സിലിരിപ്പ് നമുക്ക് പെട്ടന്നുപിടികിട്ടും.

ഇവിടെ ഒരാളു സംസാരിക്കുമ്പോള്‍ തല അനങ്ങുകയേയില്ല,

ഒരാളു സംസാരിക്കുമ്പോള്‍ തല മാത്രമല്ല ശരീരം മൊത്തം ഇട്ടെളക്കും.

ഇങ്ങനെയുള്ളരണ്ടുപേരുടെ മനസ്സുകള്‍ തമ്മില്‍ വലിയ വ്യത്യാസമായിരിക്കും.
ഒരിക്കലും യോജിക്കാന്‍ പറ്റില്ല.

അല്ലേ ചാച്ചാ?” ബെറ്റി എന്നെ നോക്കി.

“ അതിയാനു കോപ്പാ അറിയാവുന്നത്.

വേറേവിവരമുള്ളവരോടു വല്ലോം ചോദിക്കെടീ പെണ്ണേ“കുഞ്ഞൂഞ്ഞമ്മ

അടുക്കളയിലോട്ടുനടന്നു.

എന്നലെ ഞാന്‍ കൂട്ടുങ്കല്‍ കുര്യാപ്പിയേ ചീത്തവിളിച്ചതിന്റെ

ബാക്കിയാണിതെന്നറിയാവുന്നതുകൊണ്ട്

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല.

എങ്കിലും പിള്ളേരു പറഞ്ഞതില്‍ കുറച്ച് എന്തെക്കെയോകാര്യം

ഉണ്ടെന്നെനിക്കും തോന്നി .

മുമ്പും ബോഡീ ലാംഗ്വേജ് വ്യത്യാസമുള്ളവര്‍ തമ്മില്‍ എന്നും

വഴക്കടിച്ചിരുന്നല്ലോ.

Wednesday 23 May, 2007

പുണ്യാഹ പ്രശ്നത്തില്‍ കുഞ്ഞൂഞ്ഞമ്മ നയം വ്യക്തമാക്കുന്നു

"എടീ കുഞ്ഞൂഞ്ഞമ്മേ

ഒരു രാഷ്ടീയക്കാരന്‍ കയറിയതിനു ശുദ്ധിവരുത്താന്‍ പുണ്യഹം തളിച്ചെന്ന്”

അത് കേട്ടതും കുഞ്ഞൂഞ്ഞമ്മതാടിക്കു കൈവച്ചുകൊണ്ടുപറഞ്ഞു.

“എന്റെ മാതാവേ പണ്ടൊക്കെ എരുമച്ചാണകമല്ലേ തളിച്ചിരുന്നത്,

ഇപ്പോള്‍പുണ്യാഹം.പരിഷ്കാരം പോയ ഒരു പോക്കേ”

“അമ്പലത്തിലാണോടീ എരുമച്ചാണകം? പോരെങ്കില്‍ ഇത് ഒരു


കേന്ദ്രമന്ത്രിയുടെ കാര്യവും”

എനിക്കു അരിശം വന്നു.

“എന്നാല്‍ കാര്യം നേരേചൊവ്വേ പറ മനുഷേനേ” കുഞ്ഞൂഞ്ഞമ്മ തിണ്ണേലോട്ടു


കയറി.

“എടീ ഗുരുവായൂരമ്പലത്തില്‍ വയലാര്‍ജി കുഞ്ഞിനു ചോറുകൊടുത്തിട്ടു പോയ

പുറകേ അമ്പലം അശുദ്ധമായന്നും പറഞ്ഞ് അവിടെയുള്ളവരു പുണ്യാഹം

നടത്തീന്ന്”

“അത്രേ യൊള്ളോ, അതിനെന്നാ,നടത്തെണ്ടവന്‍ നടത്തെട്ടേ മന്ത്രിക്കു


പൈസാ ചിലവൊന്നുമില്ലല്ലോ”

“ എടീ കൂട്ടുങ്കല്‍ കുര്യാപ്പി അങ്ങിനെ വിചാരിക്കും എന്നുവച്ച്

മാന്യന്മാര്‍ അങ്ങിനെയല്ല. അതാദ്യം മനസ്സിലാക്ക്”


കൂട്ടുങ്കല്‍ കുര്യാപ്പി കുഞ്ഞൂഞ്ഞമ്മയുടെ അപ്പനാണു.അതായത് എന്റെ


അമ്മായിഅപ്പന്‍.

കുഞ്ഞൂഞ്ഞമ്മ എന്നെ രൂക്ഷമായി ഒന്നു നോക്കി.

“കൂട്ടുങ്കല്‍ കുര്യാപ്പി അവിടെങ്ങാനും കിടക്കട്ടേ,

നിങ്ങള്‍ പറയുന്ന ഈ മാന്യവ്യക്തി പുണ്യാഹം തളിപ്പിക്കുന്നത് ഇത് ആദ്യം

ഒന്നും അല്ലല്ലോ.

പിന്നേം പിന്നേം എന്തിനാ അങ്ങിനെ ചെയ്യുന്നത്?

ഞാന്‍ ആ അമ്പലക്കാരെ കുറ്റം പറയുകേല. അവരു പുണ്യാഹം തളിച്ചാലും

അകത്ത് കേറാന്‍ സമ്മതിക്കുകേം ചോറുകൊടുപ്പിക്കുകേം ഒക്കെ ചെയ്തില്ലേ?


പിന്നെ സത്യ ക്രിസ്ത്യാനിയായ നിങ്ങളെന്തിനാ ഇന്നാളു

നിങ്ങളുടെ പെങ്ങളുവന്നിട്ടുപോയപ്പോള്‍ അവരുചവിട്ടിയമണ്ണും

പിന്നെ മുളകും ഉപ്പും എല്ലാംകൂടി കൂട്ടി അടുപ്പിലിട്ടത്?

അതുപോലെ ഉള്ള ഒരു കലാപരിപാടിയായി എതും അങ്ങു കൂട്ട്”

കുഞ്ഞൂഞ്ഞമ്മ ഞാന്‍ അവളുടെ അപ്പനു പറഞ്ഞതിന്റെ കോപത്തിലാണെന്നു

മനസ്സിലായെങ്കിലും ഞാന്‍ വിട്ടില്ല.

“എടീ നമ്മളു മാമ്മോദീസ മുങ്ങുന്നതുപോലെ ഒന്നും വേണ്ടാ ഹിന്ദുവാകാന്‍,

അപ്പോപ്പിന്നെ ഇത്രേം ഭക്തിയുള്ള അദ്ദേഹം ഹിന്ദുവല്ലന്നുപറയുന്നത്

ശരിയല്ല”

“ ഞാനൊന്നും പറയുന്നില്ലെന്റെ മനുഷ്യേനേ,

ഒരു സ്ഥലത്ത് ഒരുനിയമം ഉണ്ടെങ്കില്‍ അതുപാലിക്കണം.അത്

വലിയകുറ്റമൊന്നും അല്ല.

അതു ശരിയല്ലായെങ്കില്‍ മാറ്റണം അതിനല്ലേ മന്ത്രിക്ക് അധികാരം

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല.

കുഞ്ഞൂഞ്ഞമ്മ കൂട്ടുങ്കല്‍ കുര്യാപ്പി യുടെ മകളാണെങ്കിലും പറഞ്ഞത്

കാര്യമാണല്ലോ.

അതു വെറുതേ നിഷേധിക്കുവാന്‍ ഞാന്‍ ഒരു രാഷ്ട്രീയക്കാരനുമല്ലല്ലോ.

Saturday 19 May, 2007

സഖാവിന്റെ പൂച്ചകള്‍ക്കു കുഞ്ഞൂഞ്ഞമ്മയുടെ വക നെയ്മീന്‍.

മൂന്നാറില്‍ ഒന്നാംതരം കെട്ടിടങ്ങള്‍ തകര്‍ക്കുന്ന പടം

രാവിലെ പത്രത്തില്‍കണ്ടിട്ട് എനിക്ക് സഹിച്ചില്ല.

എത്ര ലക്ഷം രൂപയാ ഇടിച്ച് പൊടിച്ച് കളയുന്നത്.

ഞാന്‍ എന്റെ പെമ്പിളേ വിളിച്ചു

“എടീ കുഞ്ഞൂഞ്ഞമ്മേ, നീയിതു കണ്ടില്ലേടീ,

ആ കിളവന്റെ പൂച്ചകള്‍ എന്തെല്ലാം ശല്യങ്ങളാ ചെയ്യുന്നത്”

“കിളവനോ? സഖാവെന്നു പറ”


അവളൊരു ചീറ്റല്‍. ഞാന്‍ ഞെട്ടിപ്പോയി.

ഇന്നലെ കിടന്നുറങ്ങാന്‍ നേരത്ത് എന്റെ പാര്‍ട്ടിക്കാരിയായിരുന്ന

ഇവള്‍ ഇപ്പോള്‍ സഖാവായോ?

എന്റെ മോന്തയുടെ മാറ്റം കണ്ടിട്ടാവണം അവള്‍ വിശദീകരിച്ചു.

“ ഇത് കാലുമാറ്റമൊന്നുമല്ല.എന്നാലും സഖാവു ചെയ്യുന്നത് കാണാതിരിക്കാന്‍


പറ്റില്ല.

ഇന്നാളു മുല്ലപ്പെരിയാറു കാര്യത്തില്‍ ടിവിയില്‍ കുറെ അവന്മാരു

അതു ചെയ്യും ഇതുചെയ്യും എന്നൊക്കെ വളു വളാന്നു പറഞ്ഞോണ്ട്

കവാത്തുനടത്തിയില്ലേ? എന്നിട്ട് അവരെന്നാ കോപ്പാ ചെയ്തത് ?

കമന്നപ്ലാവില മലത്തിയതായി പോലും ഞങ്ങളാരും കണ്ടില്ല.

അങ്ങിനെയാണോ മൂന്നാറിലെന്നു നോക്കിക്കേ

സഖാവു പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യും. മനസ്സിലായോ?”

കുഞ്ഞൂഞ്ഞമ്മ വാശിയിലാണു. ഞാന്‍ വാപൊളിച്ചുപോയി.

ഇത്രയൊക്കെ ചരിത്രോം ഭൂമി ശാസ്ത്രവും ഇവളുമാരൊക്കെ പഠിച്ചോ?

“സഖാവിന്റെ പൂച്ചകള്‍ക്ക് ഞാന്‍ മീന്തലയല്ല,നെയ്മീന്‍ തന്നെ


മേടിച്ചുകൊടുക്കും.”

ഞാന്‍ വാ പൂട്ടി. ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍,

അവളു നെയ്മീനും വാങ്ങി മൂന്നാറിനു പോയാലോ?

പിന്നെ ഇവിടെ രാവിലേ കപ്പപ്പുഴുക്കും കഞ്ഞിയും ആരൊണ്ടാക്കും.

Friday 18 May, 2007

ഞങ്ങളേപ്പറ്റി.....!

ഞങ്ങള്‍ രാഷ്ടീയ ചിന്തകളില്‍ നിഷ്പക്ഷരൊന്നുമല്ല.

അദ്ധ്വാന വര്‍ഗസിദ്ധാന്തം ചോരയിലുള്ള

കേരളാ കോണ്‍ഗ്രസ്സുകാരാണു ഞങ്ങള്‍

മാണിസ്സാറിന്റെ ഉറച്ച അനുയായികള്‍.

പിന്നെ ഞങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും

മാണിസ്സാറിന്റെഅഭിപ്രായങ്ങളുമായി

മാറ്റമുണ്ടെങ്കില്‍ സദയം ക്ഷമിക്കുക.

ഞങ്ങളുടെ നോട്ടത്തില്‍ ശരി അങ്ങിനെയാണു.

അതു ഞങ്ങള്‍ എവിടേയും പറയും.

അത് തന്റേടത്തോടെ പറഞ്ഞില്ലായെങ്കില്‍

ഞങ്ങള്‍ എന്തോന്ന് മീനച്ചില്‍ താലൂക്കുകാര്‍??

ഞങ്ങള്‍ റബ്ബര്‍ നടുമെങ്കിലും മനസ്സ് ഉറപ്പുള്ളതാ

കരിങ്കല്ലുപോലെ കേട്ടോ