Saturday 17 October, 2009

പോത്തന്‍ വക്കീലും,മെഡിക്കല്‍ കോളേജും....

"എന്നാലും ഇതുകുറച്ചു കടുപ്പമായിപ്പോയി!"
കുഞ്ഞൂഞ്ഞമ്മ പത്രം നോക്കിക്കൊണ്ട് തലയില്‍ കൈവെച്ചു।
"എന്നാ അമ്മച്ചീ, ഗുണ്ടാകള്‍ വഴിയേ പോയ വല്ലോരേം പിന്നേം വെറുതേ വെട്ടിക്കൊന്നോ?”
തോമസുകുട്ടി കട്ടിലില്‍ കിടന്നുകൊണ്ട് വിളിച്ചുചോദിച്ചു।
“അതല്ലടാ, ഇത് മെഡിക്കല്‍കോളേജിലേ കാര്യമാ,”
“ എന്നാടീ വീണ്ടും വല്ല പെണ്ണുങ്ങളും ഡിസ്ചാര്‍ജ്ജ് ചെയ്ത് വിട്ടവഴി
ആശുപത്രി മുറ്റത്ത് പ്രസവിച്ചോ?അത് ഉണ്ടായില്ലേലേ അത്ഭുതമുള്ളൂ!”
ചാക്കോച്ചന്‍ കാപ്പി ഗ്ലാസു താഴെവെച്ചു

ചാക്കോച്ചനു മെഡിക്കല്‍കോളേജ് ആശുപത്രിക്കാരേ കണ്ണെടുത്താല്‍ കണ്ടുകൂടാ
പണ്ട് ചാക്കോച്ചന്റെ ചാച്ചന്‍ വര്‍ക്കിച്ചേട്ടനേം കൊണ്ട്
ഒരിക്കല്‍ മെഡിക്കല്‍ കോളേജില്‍ പോയതില്‍പ്പിന്നെ തുടങ്ങിയതാണു ഈ കലി।

വണ്ടി ഇടിച്ച് വായില്‍ നിന്നും മൂക്കില്‍ നിന്നും ചോരയൊലിപ്പിച്ചുകിടന്ന വര്‍ക്കിച്ചേട്ടനേ ഡോക്ടര്‍ നോക്കണമെങ്കില്‍ എക്സ്റേ പടം കിട്ടണം। അത് കിട്ടാതെ മണിക്കുറു മൂന്നാലു കിടന്നു। അവസാനം ഒരു അറ്റന്ററാണു പറഞ്ഞത് പടം ചുമ്മാ ഇങ്ങുവരികേല വേണേ അകത്തുചെന്ന് അതിനു ചുമതലപ്പെട്ടയാളേ കാണണമെന്ന് അന്നുതൊട്ട് ആശുപത്രിക്കാരെന്നുവച്ചാല്‍ ചാക്കോച്ചനു കാള ചുവപ്പുകാണുന്നതുപോലെയാണ്।
കുത്തിക്കീറാനുള്ള ആവേശം।

“വഴീല്‍ പ്രസവിച്ചതൊക്കെപ്പണ്ട് കൊല്ലത്ത്, ഇത് കോട്ടയത്ത്,
ഇടിമിന്നലേറ്റ് രാത്രി 8മണിക്കുകൊണ്ടു വന്ന കുട്ടിയേ ഡോക്ടര്‍ നോക്കണേ ഇ സിജി വേണം
അതിനായിട്ട് ഒരു പാവം മനുഷ്യന്‍ ഒരുപാടു സ്ഥലത്തു കൊച്ചിനേം കൊണ്ടോടീന്ന് ।”
കുഞ്ഞൂഞ്ഞമ്മ വിശദീകരിച്ചു

“അതെന്നാടീ ജില്ലയിലേ ഏറ്റവും വലിയ ആശുപത്രിയല്ലേ മെഡിക്കല്‍കോളേജ്?
അവിടെ ഈ കുന്ത്രാണ്ടം ഇല്ലാതിരിക്കുമോ?” ചാക്കോച്ചനു സംശയം।

“ചാച്ചാ ചിലപ്പോള്‍ ബോബനും മോളീലേം പോത്തന്‍ വക്കീലിന്റെ പരിപാടിയായിരിക്കും മെഡിക്കല്‍ കോളേജില്‍। വക്കീലു തടികൊണ്ട് പുസ്തകം പോലെ ഉണ്ടാക്കി അതില്‍ പെയിന്റടിച്ച് അലമാരേല്‍ നിറച്ചും വച്ചിട്ടുണ്ട്। ആരുകണ്ടാലും ഒരുപാട് പുസ്തകം ഉണ്ടെന്ന് വിചാരിക്കും, ചിലവും വളരെ കുറവ് ഈ സാധനങ്ങളൊക്കെ വാങ്ങണേ ഒരുപാടുകാശുവേണ്ടേ ചാച്ചാ?” ബെറ്റി ചിരിച്ചു

“ചാച്ചാ അന്നുനമ്മളു വല്യപ്പച്ചനേം കൊണ്ട് ചെന്നപ്പോ പുറത്തുള്ള ഒരു ലാബറട്ടറിയിലോട്ടു വിട്ടില്ലേ
ആ ലാബറട്ടറിയില്‍ ചെന്നപ്പോ നമ്മടെ പേരിനുപകരം ഡോക്ടറുടെ പേരാണല്ലോ എഴുതുന്നതായി കണ്ടത്!” ഡൈസിക്ക് സംശയം

“ചിലപ്പോഓരോ ഡോക്ടറും എത്ര രോഗികളേ അയച്ചൂന്ന് വല്ല സര്‍വ്വേയും കാണുമായിരിക്കും
മെഡിക്കല്‍ കോളേജല്ലേ വല്ലറിസര്‍ച്ച് പ്രോജക്ടുമായിരിക്കും।” തോമസുകുട്ടി പൊട്ടിച്ചിരിച്ചു

“മെഡിക്കല്‍ കോളേജില്‍ യന്ത്രം ഒക്കെയുണ്ട് ,
എന്നാല്‍ ഇ സി ജി ഇവിടെ എടുത്താല്‍ ശരിയാകുകേലന്ന് പറഞ്ഞാ വിട്ടത്।”
കുഞ്ഞൂഞ്ഞമ്മ പത്രംനോക്കി പറഞ്ഞു।
“എടുത്താ ശരിയാകുകേലാത്ത യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഒരുത്തനേ എന്തിനാ അവിടെ ശമ്പളം കൊടുത്തിരിക്കുന്നേ? ഇതൊന്നും നോക്കാന്‍ അവിടെ ആളില്ലേ?”
ബെറ്റിക്ക് ദേഷ്യം വന്നു
ഒരിക്കലും ഇത്തരം കാര്യങ്ങള്‍ അവള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല।

“എടീ ആ കുന്ത്രാണ്ടത്തിനു മിക്കവാറും കേടൊന്നും കാണില്ല,
ഇവന്മാരുടെ അഭ്യാസമായിരിക്കും ।

പിന്നെ എനിക്ക് അത്ഭുതം ഒന്നും ഇല്ല,
“കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി!” എന്നല്ലേ പഴേ ആള്‍ക്കാരു പറയുന്നത് ।”

“അതെന്നാ ചാച്ചാ? ഡൈസിക്ക് കാര്യം മനസിലായില്ല।

“ഇന്നാളു സമരമാന്നുപറഞ്ഞ് ഒരു വാര്‍ഡിലെ മുഴുവനും രോഗികളേയും
ഡോക്ടര്‍മാരു കൂടും കുടുക്കേം എടുപ്പിച്ച് ഓടിച്ചില്ലേ?
ഒരു മനസാക്ഷിയും ഇല്ലായിരുന്നല്ലോ അത് ചെയ്തവന്മാര്‍ക്ക്,
അപ്പോപ്പിന്നെ അവരുടെ കീഴുദ്യോഗസ്ഥന്മാരു ഇത്രേം എങ്കിലും ദ്രോഹം
പാവപ്പെട്ടവനോടു കാണിക്കേണ്ടേ?”

“ ചാച്ചാ, നമ്മളീ പത്രവാര്‍ത്തയും വായിച്ച് ചിരിച്ചോണ്ടിരുന്നാ മതിയോ?
നമ്മളാല്‍പറ്റുന്നതു ചെയ്യേണ്ടേ?”
ബെറ്റിക്ക് ധാര്‍മ്മികരോഷം അടങ്ങുന്നില്ല

“ഇതില്‍ നമ്മളെന്നാ ചെയ്യാനാടീ?”
ഇതില്‍ എന്തുചെയ്യണമെന്നാണു ബെറ്റി പറഞ്ഞുവരുന്നതെന്ന് ചാക്കോച്ചനു മനസ്സിലായില്ല।

“പഴയ ചെരിപ്പുമാലയുമിടീച്ച് പൊതുവിചാരണ നടത്തുന്ന പാര്‍ട്ടികളേ
ഒന്നും കുറേ നാളായിട്ട് കാണാനുമില്ലല്ലോ?” ഡൈസി ചോദിച്ചു

“അത് സ്പോണ്‍സര്‍മാരേ കിട്ടാഞ്ഞിട്ടായിരിക്കും, നമുക്കൊന്നാലോചിക്കണോ?”
തോമസുകുട്ടി ഡൈസിയേ കളിയാക്കി

“പൊതുവിചാരണ ഒരിക്കലും ശരിയല്ല।
അങ്ങിനെ ഒക്കെ ഗുണ്ടായിസം കാണിക്കുന്നവന്മാരെ
മുക്കാലിയേല്‍ കെട്ടി അടിക്കുകയാ വേണ്ടത് ।”
നിയമവിരുദ്ധമായ കാര്യങ്ങളേ വാക്കുകൊണ്ടുപോലും
ഒരിക്കലും ബെറ്റി അനുകൂലിക്കില്ല
അതാണവളുടെ സ്വഭാവം

“പിന്നെ എന്നാടീ ചെയ്യേണ്ടേ?” കുഞ്ഞൂഞ്ഞമ്മക്കും ബെറ്റിയുടെ ചിന്തകള്‍ മനസിലായില്ല

“അമ്മച്ചീ, പത്രത്തില്‍ പറയുന്നത് കാര്യത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് നമ്മള്‍ മറക്കരുത് ആശുപത്രിക്കാര്‍ക്കു തീര്‍ച്ചയായും കൂടുതലായെന്തെങ്കിലും പറയാനുണ്ടാകും
അതൊന്നും ഈ മാധ്യമ സിന്‍ഡിക്കേറ്റ് ഒരിക്കലും നമ്മളോട് പറയണമെന്നില്ല
അതുകൊണ്ട് നമുക്ക് വിവരാവകാശനിയമപ്രകാരം ഒരു കത്തു കൊടുക്കാം
ഈ പറയുന്ന എടുത്താ ശരിയാകുകേലാത്ത യന്ത്രം എന്നു വാങ്ങി?
എത്ര തവണ ഉപയോഗിച്ചു?
എന്നാണു അവസാനം ഉപയോഗിച്ചത്?
എന്താണതിന്റെ കേട്?
എന്തുകൊണ്ട് നന്നാക്കുന്നില്ല?
അങ്ങിനെ നമുക്കറിയേണ്ട കാര്യങ്ങളെല്ലാം ആധികാരികമായി മനസിലാക്കണം
അല്ലാതെ പത്രങ്ങളില്‍ എന്തെങ്കിലും കണ്ടെന്നുവെച്ച്
നാം ആരേയും കുറ്റക്കാരെന്ന് വിധിക്കരുത്।”
ബെറ്റിക്ക് ന്യായമല്ലാത്തതിന്റെ കൂടെ നില്‍ക്കാനാവില്ല,
അത് അവള്‍ എപ്പോഴും പ്രകടിപ്പിക്കുകയും ചെയ്യും।

“എടീ എനിക്കൊരു സംശയം,
ഈ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാന്‍ എല്ലാവരും ബാദ്ധ്യസ്തരാണോ?”
ചാക്കോച്ചന്റെ ചോദ്യം
“നിങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ള വിവരം ഒക്കെപ്പോരേ? ഇനീം വേണോ?
ചാക്കോച്ചനെ ഒന്നു കൊച്ചാക്കാനുള്ള അവസരം കുഞ്ഞൂഞ്ഞമ്മ ഗോളാക്കി

“എനിക്കുമാത്രം വേണ്ടീട്ടല്ലടീ, നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടീട്ടാ ,
എന്റെ അമ്മായി അപ്പന്‍ കൂട്ടുങ്കല്‍ കുര്യാപ്പിച്ചേട്ടന്‍പഴയ സ്ത്രീധനക്കാശിന്റെ ബാക്കി
എന്നുതരുമെന്ന് ഈ നിയമപ്രകാരം എങ്കിലും വിവരം കിട്ടുമോ എന്നറിയാനാ!”
ചാക്കോച്ചനും തിരിച്ചൊന്നു വച്ചു

“ഇതിയാനെന്നാത്തിന്റെ സൂക്കേടാ, എന്നാ പറഞ്ഞുതുടങ്ങിയാലും അവസാനം
എന്റെ അപ്പനേ പറയാതെ മേലാ,നിങ്ങള്‍ എന്നാവേണേ കാണീര്,എനിക്കെന്നാ കോപ്പാ‍ ”
കുഞ്ഞൂഞ്ഞമ്മ ചവിട്ടിക്കുതിച്ച് അടുക്കളേലോട്ടുപോയി
തോമസുകുട്ടി പൊട്ടിച്ചിരിച്ചു
ബെറ്റിയും ഡൈസിയും കൂട്ടത്തില്‍ കൂടി.